Thursday, September 3

ചെഗുവേരയില്ലാത്ത സ്വർഗം വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്നേഹം വഞ്ചനയെന്ന് പി എം എ സലാം


തിരൂരങ്ങാടി: വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ എല്ലാ സംഘടനകളെയും ഒരുമിപ്പിച്ചു തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി ചെമ്മാട് നടത്തിയ പ്രകടനത്തിന് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വഖഫ് വിഷയത്തില്‍ ചിലരുടെ മുതലകണ്ണീര്‍ കപടമാണ്. ചെഗുവേരയില്ലാത്ത സ്വര്‍ഗ്ഗം എനിക്ക് വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്‌നേഹവും വഞ്ചനയാണ്. സമുദായ ഐക്യം തകര്‍ത്ത് മുതലെടുക്കാമെന്നത് ബ്രട്ടീഷ് ഭരണ കാലത്ത് പോലും താല്‍ക്കാലിക വിജയമേ സമ്മാനിച്ചൊള്ളൂ. അന്തിമ വിജയം സമുദായത്തിന് തന്നെയായിരിക്കുമെന്നും പി.എസ്.സിക്ക് വിട്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു ഓര്‍ഡര്‍ ഇറക്കുന്നത് വരെ മുസ്്‌ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും സലാം പറഞ്ഞു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി അധ്യക്ഷത വഹിച്ചു. യു ഷാഫി ഹാജി മുഖ്യപ്രഭാഷണം നടത്തി. എ.കെ മുസ്തഫ, റസാഖ് ബാവ, ശുറൈഹ് സലഫി, കെ.പി അബ്ദുല്‍ മജീദ്, സി.പി ഇസ്മായീല്‍, മുഹമ്മദ് റാഫി, വാഹിദ് ചുള്ളിപ്പാറ, യു.കെ മുസ്തഫ മാസ്റ്റര്‍, റഫീഖ് പാറക്കല്‍, ജാഫര്‍ അന്‍വരി, സലാം ദാരിമി പ്രസംഗിച്ചു.
പ്രകടനത്തിന് എം അബ്ദുറഹ്മാന്‍ കുട്ടി, ഇബ്രാഹീം ഉള്ളാട്ട്, ഷാഫി കരിപറമ്പ്, പി.ഒ ഹംസ മാസ്റ്റര്‍, എം.വി അന്‍വര്‍, സി.എന്‍ അബ്ദുന്നാസര്‍ മദനി, ടി.എം മജീദ്, ഇഖ്ബാല്‍ കല്ലുങ്കല്‍, എം.ടി റഹ്മത്തുള്ള, സി.എച്ച് ഫസലു, കാട്ടീരി സൈതലവി, സി.എച്ച് ഖലീല്‍, സി.എച്ച് അയ്യൂബ്, ഇസ്ഹാഖ് വെന്നിയൂര്‍, എ.കെ റഹീം, യു അഹമ്മദ് കോയ, സി.എച്ച് ഇഖ്്ബാല്‍, എം.എ സമദ് മാസ്റ്റര്‍, ചെറ്റാലി റസാഖ് ഹാജി, പി.കെ ഹംസ, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, അയ്യൂബ് തലാപ്പില്‍, അസറുദ്ധീന്‍ നേതൃത്വം നല്‍കി.