117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും സ്ത്രീധനം പോരെന്ന് യുവഡോക്ടര്‍, പീഡനം; അറസ്റ്റില്‍

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സർക്കാർ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. ഈറോഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യസറോണ (35)യുടെ ഭർത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്. ഈറോഡ് കെ.കെ. നഗറിൽ താമസിക്കുന്ന ദിവ്യസറോണയും അനൂപും 2010 ലാണ് വിവാഹിതരായത്.

അന്ന് ദിവ്യസറോണയുടെ മാതാപിതാക്കൾ 117 പവൻ സ്വർണവും 32 ലക്ഷം രൂപയും നൽകിയാണ് വിവാഹം നടത്തിയത്. അന്നുമുതൽ സ്ത്രീധനം പോര ഇനിയും 10 ലക്ഷം രൂപകൂടി വേണമെന്നുപറഞ്ഞ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇതിന്റെ പേരിൽ ഒരു വർഷത്തോളമായി ഇരുവരും അകന്നുകഴിയുകയായിരുന്നു.

ഇതിനിടയിൽ അനൂപ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ദിവ്യ അറിയാതെ എടുത്തു. മറ്റൊരു വനിതാ ഡോക്ടറുമായി അനൂപ് അടുപ്പത്തിലാണെന്നും ദിവ്യ അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദിവ്യ ഈറോഡ് താലൂക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലത്രെ. തുടർന്ന്, ദിവ്യസറോണ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽനിന്ന് ദിവ്യക്ക് അനുകൂലമായ വിധി വന്നതോടെ ഈറോഡ് വനിതാപോലീസ് അനൂപിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. അനൂപിനെ ഈറോഡ് കോടതിയിൽ ഹാജരാക്കി ഗോപിചെട്ടിപ്പാളയം ജയിലിൽ റിമാൻഡ് ചെയ്തു.

error: Content is protected !!