Thursday, September 3

തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷന്‍ നവീകരണത്തിലെ ക്രമക്കേട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ ക്രമക്കേട് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എം ബിജുവിനാണ് അന്വേഷണ ചുമത. ഒരാഴ്ച്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ധേശം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസ് ഉത്തരവിട്ടത്.
പൊലീസ് പിടികൂടിയ മണല്‍ വണ്ടിയിലെ തൊണ്ടി മണല്‍ ഉപയോഗിച്ചും ചില കടകളില്‍ പിരിവ് നടത്തിയുമാണ് പൊലീസ് സ്റ്റേഷന്‍ നവീകരിക്കുന്നതെന്ന് കാണച്ച് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് എസ്.പിക്ക് പരാതി നല്‍കിയിരുന്നു. 18 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന പ്രവര്‍ത്തിക്ക് പിരിവ് നടത്തിയതും തൊണ്ടി മണല്‍ ഉപയോഗിച്ചതും മാധ്യമങ്ങള്‍ വാര്‍ത്തായാക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്തകളുടെ കോപ്പി സഹിതം ഇന്ന് എസ്.പിയുമായി ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി ഷരീഫ് വടക്കയിലും യു.എ റസാഖും ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അന്വേഷണത്തിന് ഉത്തരവിട്ട് രേഖാമൂലം നല്‍കിയത്.
ചെമ്മാട്, തിരൂരങ്ങാടി, തലപ്പാറ, കക്കാട്, ചന്തപ്പടി, പൂക്കിപറമ്പ്, കൊടിഞ്ഞി പ്രദേശങ്ങളിലെ കടകളില്‍ നിന്നും കമ്പി, റൂഫിംങ് ഷീറ്റ്, പൈപ്പ്, ഇലക്ട്രിക് സാധനങ്ങള്‍ എന്നിവ പണം നല്‍കാതെ വാങ്ങുകയും തൊണ്ടി വാഹനത്തിലെ മണല്‍ ഉപയോഗിച്ചതും ഏറെ വിവാദമായിരുന്നു. പണമായോ പാരിതോഷികമായോ നല്‍കുന്നതും സ്വീകരിക്കുന്നതും തെറ്റാണെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സിന്റെ നമ്പര്‍ സഹിതം എഴുതി വെക്കാറുണ്ട്.
പണമോ ഉപഹാരമോ സ്വീകരിക്കുന്നത് സിക്ഷാര്‍ഹമാണെന്നിരിക്കെ തിരൂരങ്ങാടി പോലീസ് നടത്തിയത് കൃത്യമായ അച്ചടക്ക ലംഘനവും അഴിമതിയുമാണെന്ന് യൂത്ത്‌ലീഗ് ആരോപിച്ചു. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി യൂത്ത്‌ലീഗ് മൂന്നോട്ട് പോകുമെന്നും മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു.