Wednesday, September 2

താനൂര്‍ ബോട്ട് ദുരന്തം ; പണമുണ്ടാക്കാന്‍ മാത്രമായി തട്ടിക്കൂട്ട് പദ്ധതികള്‍ നടപ്പിലാക്കും മുമ്പ് ഓര്‍ക്കണമായിരുന്നു ; വി മുരളീധരന്‍

താനൂര്‍ ; ഒരു മാനദണ്ഡങ്ങളും പാലിക്കാതെ പണം ഉണ്ടാക്കാന്‍ മാത്രം ഉദ്ദേശിച്ച് തട്ടിക്കൂട്ട് പദ്ധതികള്‍ നടപ്പിലാക്കും മുമ്പ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് വകുപ്പു മന്ത്രി മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. താനൂര്‍ ബോട്ട് ദുരന്തം നടന്ന് 22 പേര്‍ മരിക്കാനിടയായ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകളെ കുത്തിനിറച്ച് നിയമ വിരുദ്ധമായി സര്‍വീസ് നടത്തുന്ന വിവരം നാട്ടുകാര്‍ മന്ത്രിമാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും എന്തുകൊണ്ട് ഇക്കാര്യം അവഗണിച്ചു എന്നതിന് മന്ത്രി റിയാസും അബ്ദുറഹ്‌മാനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകവും താനൂര്‍ ബോട്ടപകടവും ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനവും പിണറായി ഭരണത്തില്‍ ആര്‍ക്കും എന്ത് തോന്ന്യാസവും ചെയ്യാം എന്ന അരാജകത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, സംസ്ഥാന നേതാക്കളായ പി.രഘുനാഥ്, എ.. നാഗേഷ്, ഡോ: രേണു സുരേഷ്, എന്‍.പി.രാധാകൃഷ്ണന്‍, വി.ഉണ്ണികൃഷ്ണന്‍, ജില്ലാ – മണ്ഡലം നേതാക്കളായ പി.ആര്‍.രശ്മില്‍ നാഥ്, എം.പ്രേമന്‍, പ്രിയേഷ് കാര്‍ക്കോളി, ശ്രീരാഗ് മോഹന്‍, കെ.സുബിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.