ഇനി സമാധാനം ; ഇറാന്‍ – ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു ; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

കനത്തനാശം വിതച്ച 12 ദിവസത്തെ നേര്‍ക്കുനേര്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്‍ – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അംഗീകരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് ഇറാന്‍ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. ഖത്തറിലേയും ഇറാഖിലേയും വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം.

ഇറാനെ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഫലം കണ്ടതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ സൈനിക നേതൃത്വത്തെയും നിരവധി കേന്ദ്രങ്ങളെയും ആക്രമിച്ചെന്നും ഇസ്രയേല്‍ അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും നെതന്യാഹു നന്ദി അറിയിച്ചു. പ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും നന്ദി പറയുന്നതായി നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് വരെ കനത്ത ആക്രമണമാണ് ഇറാനും ഇസ്രയേലും നടത്തിയത്. ഇസ്രയേലിലെ ബീര്‍ഷേബയില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ടെഹ്‌റാന്‍ ലക്ഷ്യമിട്ട് ഇസ്രയേലും കനത്ത ആക്രമണം നടത്തി.

രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

error: Content is protected !!