സത്യസന്ധതക്ക് മാതൃകയായി കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സ്

എ ആർ നഗർ : പൊതുമേഖലാ ബാങ്കിൽ നിന്നും അധികമായി ലഭിച്ച വലിയൊരു തുക ബാങ്കിനെ തിരിച്ചേൽപ്പിച്ച് മാതൃക തീർത്തിരിക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സായ വള്ളിക്കുന്ന് സ്വദേശി നാലകത്ത് സാഹിറ. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ചെക്ക് മാറാനായി സാഹിറ ബാങ്കിലെത്തുന്നത്. ബാങ്കിൻ്റെ പ്രവർത്തന സമയം തീരാറായത് കൊണ്ട് ബാങ്ക് ജീവനക്കാർ ഏറെ തിരക്കിലും ഉപഭോക്താക്കൾ ധൃതിയിലുമായിരുന്നു.ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന ജീവനക്കാരി എണ്ണി തിട്ടപ്പെടുത്തി നൽകിയ നോട്ടുകൾ അതേപടി വാനിറ്റി ബാഗിലിട്ട് സാഹിറ തൻ്റെ ടൂ വീലറിൽ കയറി വീട്ടിലേക്ക് പോയി.

വൈകുന്നേരം അഞ്ചര മണിക്ക് ബാങ്കിൽ നിന്നും പണം എണ്ണി നോക്കിയോ എന്നന്വേഷിച്ചു കൊണ്ടുള്ള ഒരു ഫോൺവിളി വന്നു. ബാങ്കിലെ കൗണ്ടിംഗ് മെഷീനിൽ രണ്ട് പ്രാവശ്യം എണ്ണിയതിന് ശേഷം മാത്രമാണ് ഉപഭോക്താക്കൾക്ക് പണം കൈമാറുന്നത് എന്നത് കൊണ്ട് എണ്ണി നോക്കാതെയാണ് സാധാരണ ഗതിയിൽ ഒട്ടുമിക്ക ആളുകളും ബാങ്കിൽ നിന്നും പുറത്തിറങ്ങുന്നത്.അത്തരക്കാരിൽ ഒരാളാണ് സാഹിറയും.ഫോൺ സന്ദേശം ലഭിച്ച ഉടനെ തന്നെ ബാഗിൽ നിന്നും പണമെടുത്ത് എണ്ണി നോക്കിയപ്പോൾ പതിനയ്യായിരം രൂപ കൂടുതലുള്ളതായി കണ്ടു.

ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന സിസ്റ്റർ സാഹിറക്ക് പതിനയ്യായിരം രൂപ വലിയൊരു തുക തന്നെയാണ്. അനർഹമായതൊന്നും കൈപ്പറ്റാൻ ആഗ്രഹിക്കാത്ത സാഹിറ കുന്നുംപുറം പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികളെ ബന്ധപ്പെട്ട് രാത്രിയിൽ തന്നെ പണം തിരിച്ചേൽപ്പിക്കുവാൻ പറ്റുമോ എന്നാരാഞ്ഞു. പിറ്റെ ദിവസം രാവിലെ ബാങ്ക് തുറന്ന ഉടനെ തിരിച്ചേൽപ്പിക്കാനേ തരമുള്ളൂവെന്ന് പാലിയേറ്റീവ് പ്രസിഡൻ്റ് അറിയിച്ചതനുസരിച്ച് ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി അധികമായി ലഭിച്ച പണം തിരിച്ചേൽപിച്ചു.

ബ്രാഞ്ച് മാനേജരുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാരും പാലിയേറ്റീവ് ഭാരവാഹികളായ കെ.കെ.മൊയ്തിൻ കുട്ടി, വി ടി മുഹമ്മദ് ഇഖ്ബാൽ , കെ.സി.അബ്ദുറഹ്മാൻ, ഏ.പി.ബാവ, സി.അയ്യൂബ് എന്നിവരും സിസ്റ്റർ സാഹിറയുടെ സത്യസന്ധതയെ പ്രശംസിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.

error: Content is protected !!