ബായാർ തങ്ങളെന്ന വ്യാജേന ചികിത്സയുടെ പേരിൽ അര കോടി രൂപ തട്ടിയ യുവാവ് പിടിയിൽ

കോട്ടയ്ക്കൽ: വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആത്മീയ ചികിത്സക്ക് സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റുചെയ്തു. തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിനു സമീപത്തെ അരീക്കൻപാറയിൽ മർഷൂക്ക് (35) ആണ് പിടിയിലായത്.

ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാൻ വീട്ടിൽ അർഷാക്ക് (26) ആണ് പരാതിക്കാരൻ. ഇരുവരും സുഹൃത്തുക്കളായിരുന്നു. അർഷാക്കിന്റെ വീട്ടിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനും ബിസിനസിൽ അഭിവൃദ്ധിയുണ്ടാക്കാനും സഹായം വാഗ്‌ദാനംചെയ്ത് മർഷൂക്ക് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രസിദ്ധ ആത്മീയ ചികിത്സകനായ കാടാമ്പുഴയിലെ ബായാർ തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാമെന്നും മർഷൂക്ക് പറഞ്ഞിരുന്നു. ബായാർ തങ്ങളാണെന്നു പറഞ്ഞ് ഫോണിലൂടെ സംസാരിച്ചും വാട്‌സാപ്പിൽ ചാറ്റ്ചെയ്തും പലപ്പോഴായി 55 ലക്ഷം രൂപയോളം വാങ്ങി വഞ്ചിച്ചുവെന്നാണ് അർഷാക്കിന്റെ പരാതി.

കോടതിയിൽ ഹാജരാക്കിയ മർഷൂക്കിനെ റിമാൻഡ്ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.

സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ.ഷാജിയുടെ നിർദേശാനുസരണം എസ്.ഐ.മാരായ വിവേക്, സുകേഷ്, ബാബുരാജ്, എസ്.സി,.പി.ഒ.സന്തോഷ്, സി.പി.ഒ.മാരായ ശരൺ, രതീഷ്, ഡബ്ല്യു. എസ്.സി.പി.ഒ. ശൈലജ എന്നിവരാണ് പ്രതിയെ പിടികൂടിയത്

error: Content is protected !!