
കൊച്ചി: ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.
പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയന്‍ പ്രണയിനിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്ന് കാണിച്ച് ആലുവ സ്വദേശിനിയായ ആദില നസ്‌റിനാണ് പരാതി നല്‍കിയത്. ഹര്‍ജിയെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ആദില നസ്‌റിന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തനിക്കൊപ്പം താമസിക്കാന്‍ താല്‍പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ തടവില്‍ വെച്ചിരിക്കുകയാണെന്ന് ആദിലയുടെ പരാതിലുണ്ടായിരുന്നു.
ആലുവയിലെ ബന്ധുവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ആറ് ദിവസം മുമ്ബ് പങ്കാളിയുടെ അമ്മയും ബന്ധുക്കളും ആലുവയിലെ ബന്ധു വീട്ടിലെത്തി ബലം പ്രയോഗിച്ച് പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദില പറഞ്ഞത്. ഇതിന് തന്റെ ബന്ധുക്കളും കൂട്ടുനിന്നുവെന്നും ആദില നസ്‌റിന്‍ ആരോപിച്ചിരുന്നു. പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ രണ്ടുപേരേയും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിയമ വ്യവസ്ഥ അനുസരിച്ച് ഇരുവരെയും സ്വതന്ത്രമായി ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ആദിലയുടെ നിലപാട്.
സൗദി അറേബ്യയിലെ സ്‌കൂള്‍ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്‌റിന്‍ താമരശ്ശേരി സ്വദേശിനിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തില്‍ താമസിച്ചു. ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി ബഹളം വച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ശാരീരികമയും മാനസികമായും മർദനമേറ്റതായി ഇരുവരും പറഞ്ഞു.