ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം കൂടി അവസാനിക്കുന്നു ; രോഹിതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് കിംഗ് കൊഹ്ലി

ദില്ലി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം കൂടി അവസാനിക്കുകയാണ്. ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായ സൂപ്പര്‍താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും വിടപറഞ്ഞ 37കാരനായ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റില്‍ കാണാനാകുക ഏകദിന ക്രിക്കറ്റില്‍ മാത്രം.

രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പിന്നാലെ കോലി കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ, ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് ഇതൊരു യുഗാന്ത്യം കൂടിയാണ്.

”ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഇന്ത്യയുടെ ബാഗി ബ്ലൂ ജേഴ്‌സി ധരിച്ചിട്ട് 14 വര്‍ഷമായി. സത്യസന്ധമായി പറഞ്ഞാല്‍ ഈ യാത്ര എന്നെ ഇത്രയും ദൂരം കൊണ്ടുപോകമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.ടെസ്റ്റ് ക്രിക്കറ്റ് എന്നെ പരീക്ഷിച്ചു, പാകപ്പെടുത്തി, ജീവിതത്തില്‍ പലതും പഠിപ്പിച്ചു. ദിവസങ്ങള്‍ നീളുന്ന പോരാട്ടങ്ങള്‍, ആരും കാണാത്ത നമുക്ക് മാത്രം സ്വന്തമായ ചില ചെറിയ നിമിഷങ്ങള്‍, അതെല്ലാം എന്നെന്നേക്കും എന്നോടൊപ്പമുണ്ടാകും. ഈ ഫോര്‍മാറ്റില്‍ നിന്ന് മാറി നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷെ ഇപ്പോള്‍ അതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു. എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്‍കി. ഞാന്‍ പ്രതീക്ഷിച്ചതിലുമേറെ ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നല്‍കി. ഈ കളിയോടും എന്റെ സഹതാരങ്ങളോടും ഈ യാത്രയില്‍ ഞാന്‍ കണ്ട ഓരോ വ്യക്തിയോടും നന്ദി പറയുന്നു. നിറഞ്ഞ ഹൃദയത്തോടെയാണ് ഞാന്‍ മടങ്ങുന്നത്. എന്റെ ടെസ്റ്റ് കരിയറിലക്ക് ഞാന്‍ എപ്പോഴും ഒരു പുഞ്ചിരിയോടെയായിരിക്കും തിരിഞ്ഞുനോക്കുക ‘ -കോലി കുറിച്ചു.

ഇന്ത്യയ്ക്കായി 123 ടെസ്റ്റുകള്‍ കളിച്ച കോലി, അതില്‍ 68 എണ്ണത്തിലും ടീമിന്റെ നായകനായിരുന്നു. കോലി നയിച്ച 68 ടെസ്റ്റുകളില്‍ 40 എണ്ണത്തിലും ഇന്ത്യ ജയിച്ചു. തോറ്റത് 17 ടെസ്റ്റുകളില്‍ മാത്രം. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനവും കോലിക്കു തന്നെ.

123 ടെസ്റ്റുകളിലായി 210 ഇന്നിങ്‌സുകളില്‍നിന്ന് 46.85 ശരാശരിയില്‍ 9230 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇതില്‍ 30 സെഞ്ചറികളും 31 അര്‍ധസെഞ്ചറികളും ഉള്‍പ്പെടുന്നു. പുറത്താകാതെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കരിയറിലാകെ 1027 ഫോറുകളും 30 സിക്‌സറുകളും നേടി. 11 ഇന്നിങ്‌സുകളില്‍ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചിട്ടില്ല. ആകെ 175 പന്തുകള്‍ ബോള്‍ ചെയ്ത കോലി 84 റണ്‍സാണ് വിട്ടുകൊടുത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍പ്പെടുന്ന കോലി, ടെസ്റ്റില്‍ 121 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്.

error: Content is protected !!