കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായ വിതരണത്തിന് ജില്ലയില്‍ തുടക്കം

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. വനിതാശിശു വികസന വകുപ്പിന്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കലകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. പി. നന്ദകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി.
ജീവിതത്തില്‍ ഈ കുട്ടികള്‍ക്കുണ്ടായ ആ വലിയ നഷ്ടം നികത്താനാവുന്നതല്ലെന്നും അതേസമയം അവരുടെ മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാര്‍ നിങ്ങളെ ദത്തെടുത്തിരിക്കുകയാണ്. നിങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കി ജോലി ലഭിക്കുന്നത് വരെ സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും. ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മടിക്കരുതെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത ഒമ്പത് പേരില്‍ അഞ്ച് പേര്‍ക്കുള്ള ധനസഹായമാണ് മന്ത്രി പരിപാടിയില്‍ നല്‍കിയത്. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എ.എ ഷറഫുദ്ധീന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് 18 വയസിന് ശേഷം പിന്‍വലിക്കാവുന്ന തരത്തിലാണ് ധനസഹായം അനുവദിക്കുന്നത്. മൂന്ന് ലക്ഷം രൂപ വീതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെയും കുട്ടിയുടെയും പേരില്‍ ബന്ധപ്പെട്ട ജില്ലാ ട്രഷറിയിലുള്ള ജോയന്റ് അക്കൗണ്ടിലാണ് തുക സൂക്ഷിക്കുക. തുടര്‍ന്ന് പ്രതിമാസ ധനസഹായം എന്ന നിലയില്‍ 2,000 രൂപ വീതം 18 വയസ്സ് പൂര്‍ത്തിയാകുന്നതു വരെ കുട്ടിയുടേയും നിലവിലുള്ള രക്ഷകര്‍ത്താവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുകയും ചെയ്യും.
കോവിഡിനെ തുടര്‍ന്ന് മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികള്‍, കോവിഡ് നെഗറ്റീവായതിന് ശേഷം മൂന്ന് മാസത്തിനകം ശാരീരിക പ്രശ്നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍, പിതാവോ മാതാവോ നേരത്തെ മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികള്‍, മാതാവോ പിതാവോ നേരത്തെ ഉപേക്ഷിച്ച് ഇപ്പോള്‍ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികള്‍, മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികള്‍ എന്നിവര്‍ക്കാണ് പദ്ധതി പ്രകാരമുള്ള സഹായത്തിന് അര്‍ഹതയുള്ളത്.

അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഫാമിലി പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിനായി പരിഗണിക്കുന്നതല്ല. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് കുട്ടികളുടെ അപേക്ഷയിന്മേല്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുയും ചെയ്യുന്നതാണ്.

error: Content is protected !!