കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിച്ചിൽ; നാലുപേർ മരിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനടിയിൽ

കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലിൽ അതിഥി തൊഴിലാളികളായ നാലുപേർ മരിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനടിയിലാണ്. പശ്ചിമബംഗാൾ സ്വദേശികളായ ഫൈജുൽ മണ്ഡൽ, കുദൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നുറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. പൂർണമായും മണ്ണിനടിയിൽ അകപ്പെട്ട ഇവരെ പുറത്തെടുത്തപ്പോൾ തന്നെ മരണപ്പെട്ട നിലയിലായിരുന്നു. തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ ഏഴു തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിരുന്നത്. ഇവരിൽ തല മണ്ണിനടിയിൽ പെടാതെ രക്ഷപ്പെട്ട രണ്ടുപേരെ ഉടൻ പുറത്തെടുത്തിരുന്നു. ഇതിൽ സിയാവുൽ മണ്ഡൽ ആശുപത്രി വിട്ടു, ഫാറൂഖ് മണ്ഡൽ ചെറിയ പരിക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.
കളമശ്ശേരി മെഡിക്കൽ കോളേജിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ പത്തോളം അടിയോളം താഴ്ചയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടന്നിരുന്നത്. ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം നടന്നത്. ഇളക്കിയിട്ട മണ്ണ് ടിപ്പർ പോയപ്പോൾ ഇടിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പത്തു അഗ്നിശമന സേനാ വാഹനങ്ങളും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.

കെട്ടിടത്തിന്റെ അടിത്തറ സ്ഥാപിക്കാനായി മണ്ണുമാന്തി യന്ത്രം കൊണ്ട് പണിയെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ടിരിക്കുന്നത്. തുടക്കത്തിൽ മാധ്യമങ്ങളെ കയറ്റിവിട്ടിരുന്നില്ല.

error: Content is protected !!