സൗദിയിൽ കോവിഡിന് പുതിയ വകഭേദം; വാക്സിനെടുക്കാത്തവർക്ക് രോഗസാധ്യതയെന്ന് ആരോഗ്യമന്ത്രാലയം

ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കോവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ അത് രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യവിഭാഗം (വിഖായ) വ്യക്തമാക്കി. രോഗപ്രതിരോധത്തിനനുസരിച്ച് വ്യക്തികളില്‍ ഇതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. അടുത്ത കാലയളവില്‍ ഇത്തരം രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. രാജ്യത്തിന്റെ വിവിധ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും നിരവധി പേര്‍ ചികിത്സ തേടി എത്താന്‍ തുടങ്ങിയിട്ടുണ്ട്.
കോവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരില്‍ കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും കണ്ടുവരുന്നുണ്ട്.
ഇക്കാരണങ്ങളാല്‍ കോവിഡ് വാക്‌സിനേഷനും ബോസ്റ്റര്‍ ഡോസും പകര്‍ച്ചപ്പനിക്കെതിരെയുള്ള സീസണല്‍ ഡോസും എല്ലാവരും പ്രത്യേകിച്ച് പ്രായമായവര്‍, വിട്ടുമാറാത്ത രോഗം ബാധിച്ചവര്‍ തുടങ്ങി രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എടുത്തിരിക്കണം. കൈകള്‍ സ്ഥിരമായി കഴുകല്‍, ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍, രോഗബാധയുള്ളവരെ ഐസ്വലേഷനിലേക്ക് മാറ്റല്‍ എന്നിവ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും വിഖായ ആവശ്യപ്പെട്ടു.

error: Content is protected !!