ഒമിക്രോണ്‍: താത്കാലിക ആശുപത്രികളും പ്രത്യേകസംഘത്തെയും സജ്ജമാക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. കോവിഡ് കേസുകൾ ഉയരുന്ന പക്ഷം അതിനെ കൈകാര്യം ചെയ്യാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

താത്കാലിക ആശുപത്രികൾ സജ്ജമാക്കാനും ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിക്കാനുമാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ അഭ്യർഥിച്ചിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന് സി.എസ്.ഐ.ആർ, ഡി.ആർ.ഡി.ഒ., സ്വകാര്യ മേഖല, കോർപറേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായം തേടാവുന്നതാണ്.

നേരിയ രോഗലക്ഷണമുള്ളവരെ പാർപ്പിക്കാൻ ഹോട്ടൽ മുറികളും മറ്റ് താമസകേന്ദ്രങ്ങളും സർക്കാർ-സ്വകാര്യമേഖലയിലെ കോവിഡ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും കേന്ദ്രനിർദേശം പറയുന്നു. നേരത്തെ, കോവിഡ് കേസുകളിൽ വൻവർധനയുണ്ടായ സാഹചര്യത്തിൽ ചില സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയിരുന്നു.

പോസിറ്റീവ് കേസുകളിൽ വലിയൊരു ഭാഗത്തെ ഹോം ഐസൊലേഷൻ ചെയ്യേണ്ടിവന്നേക്കാം. ഇവർക്ക് കൃത്യമായ നിരീക്ഷണം ആവശ്യമാണ്. മാത്രമല്ല, സ്ഥിതി മോശമാകുന്ന പക്ഷം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വരും. എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ഹോം ഐസൊലേഷൻ പ്രോട്ടോക്കോൾ നിരീക്ഷിക്കണമെന്നും അത് കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ കത്തിൽ പറയുന്നു. എല്ലാ ഹോം ഐസൊലേഷൻ കേസുകളെയും നിരീക്ഷിക്കാനും കാൾ സെന്ററുകളിലും കൺട്രോൾ റൂമുകളിലും പ്രവർത്തിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിക്കാനും നിർദേശമുണ്ട്.

error: Content is protected !!