നിറചിരി മാഞ്ഞു ; പൊതു ദര്‍ശനത്തിന് ശേഷം ചൊവ്വാഴ്ച സംസ്‌കാരം

കൊച്ചി: നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

മലയാളികളെ സ്വതസിദ്ധമായ നര്‍മത്തിലൂടെ ആനന്ദിപ്പിച്ച ചലച്ചിത്രതാരമായിരുന്നു ഇന്നസെന്റ്. എന്നെന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് ഇന്നസെന്റിന്റെ മടക്കം.

മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടന്‍ ഇന്നസെന്റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

700 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഇന്നസെന്റ് പകര്‍ന്നാടിയത് കളിയും കാര്യവുമുള്ള ചിന്തകളും കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യമുഹൂര്‍ത്തങ്ങളുമായിരുന്നു. തൃശൂര്‍ ശൈലിയിലുള്ള ഇന്നസെന്റിന്റെ സംസാരം തന്നെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും.

1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് ഉര്‍വശി ഭാരതി, ഫുട്‌ബോള്‍ ചാംപ്യന്‍, തുടങ്ങിയ സിനിമകളിലെ ചെറുവേഷങ്ങളിലുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടേയിരുന്നു. ഇടയ്ക്ക് ബിസിനസിനു വേണ്ടി സിനിമയില്‍നിന്ന് വിട്ടുനിന്നു. പിന്നീട് മടങ്ങിയെത്തിയതോടെയാണ് ഇന്നസെന്റ് എന്ന നടന്‍ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തുന്നത്. പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം തുടങ്ങിയ സിനിമകളാണ് ശ്രദ്ധിക്കപ്പെട്ടത്.

അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉള്‍പ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഒരുകാലത്ത് മലയാളസിനിമയില്‍ സൂപ്പര്‍ഹിറ്റായ സത്യന്‍ അന്തിക്കാട്, ഫാസില്‍, സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഇന്നസെന്റ്.

error: Content is protected !!