ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെത്തേടി ചെന്നൈയിലെത്തിയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യയെ നാട്ടിലെത്തിച്ചു

ഇൻസ്റ്റഗ്രാമിൽ സ്പിന്നിങ് മിൽ മാനേജർ, യഥാർത്ഥത്തിൽ നാട്ടിൽ കൂലിപ്പണി

മേലാറ്റൂർ : ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെത്തേടി തമിഴ്നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളിയുവതിയെ പോലീസ് നാട്ടിലെത്തിച്ചു. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 22-കാരിയെയാണ് കേരള, തമിഴ്നാട് പോലീസുകാർ നടത്തിയ തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.
കല്യാണശേഷം സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്ന യുവതി ഇൻസ്റ്റഗ്രാം വഴിയാണ് യുവാവിനെ പരിചയപ്പെട്ടത്. ദിണ്ടിഗലിലെ സ്പിന്നിങ് മില്ലിൽ മാനേജരായി ജോലിചെയ്യുകയാണെന്നാണ് സ്മിത്ത് എന്ന യുവാവ് പറഞ്ഞിരുന്നത്. ഭാര്യ മരിച്ചുവെന്നും ഒരു കുട്ടിയുണ്ടെന്നും ഒരുമിച്ചു ജീവിക്കണമെന്നും കാമുകൻ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച യുവതി നവംബറിലാണ്

കാമുകനെത്തേടി ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്. പറഞ്ഞസ്ഥലത്തൊന്നും ഇങ്ങനെ ഒരാളെ കണ്ടെത്താനായില്ല. അവിടെവെച്ച് പരിചയപ്പെട്ട ഒരുയുവതിയുടെ കൂടെ താമസിച്ച് കാമുകനായി അന്വേഷണം തുടർന്നു. സ്പിന്നിങ് മില്ലിൽ ജോലിക്കും ചേർന്നു.
കാമുകൻ വിവാഹിതനാണെന്നും കേരളത്തിൽ നിർമാണത്തൊഴിലാളിയാണെന്നും ഇരുവരും ചേർന്നുനടത്തിയ അന്വേഷണത്തിൽ വ്യക്തമായി. അപ്പോഴേക്കും ഭാര്യയെ കാണാനില്ലെന്നുകാണിച്ച് ഭർത്താവ് കേരള പോലീസിൽ പരാതിനൽകിയിരുന്നു.
യുവതിക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിച്ച കേരള പോലീസ്, തമിഴ്നാട് പോലീസിന് ഫോട്ടോ അയച്ചുകൊടുത്തു. കഴിഞ്ഞദിവസം വേഡസന്തൂർ സർക്കാർ ആശുപത്രിയിൽ യുവതി ചികിത്സ തേടിയെത്തിയപ്പോൾ ആളെ തിരിച്ചറിയുകയും തമിഴ്നാട് പോലീസ് വിവരം കേരള പോലീസിനെ അറിയിക്കുകയുംചെയ്തു.
കേരള പോലീസ് യുവതിയെ ഭർത്താവിന്റെ അടുത്തെത്തിക്കുകയായിരുന്നു.

error: Content is protected !!