കാശ്മീരിൽ മരിച്ച സൈനീകൻ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു

ജമ്മു -കശ്മീരിലെ ലഡാക്കിൽ മരണമടഞ്ഞ മലയാളി സൈനികൻ കെ.ടി. നുഫൈൽ (26) ഭൗതിക ശരീരം രാത്രി 8.ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.

 വിമാനത്താവളത്തിൽ ജില്ലാ കലക്ടർ വി.ആർ പ്രേം കുമാർ, ഭൗതിക ശരീരം ഏറ്റുവാങ്ങി.

ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു.

കരിപ്പൂർ ഹജ്ജ് ഹൗസിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഇന്ന് (ഞായർ ) രാവിലെ ആംബുലൻസിൽ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയിൽ കൊടവങ്ങാടേക്ക് കൊണ്ടുപോകും. ഉമ്മയും പ്രതിശ്രുത വധുവും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങും.

വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈൽ ജനുവരി 22 നാണ് ലഡാക്കിലെ സൈനീക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങി.

നുഫൈൽ എട്ടുവർഷമായി ആർമി പോസ്റ്റൽ സർവിസിൽ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ഒന്നരവർഷം മുമ്പാണ് ലഡാക്കിലെത്തിയത്. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിൻഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് മടങ്ങിയത്. 

വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളുടെ ഖബറടക്കും.

പരേതനായ മുഹമ്മദ് കുഞ്ഞാനാണ് പിതാവ്, മാതാവ് ആമിന. സഹോദരങ്ങൾ ഫൗസിയ, ശിഹാബുദ്ദീൻ, മുഹമ്മദ് ഗഫൂർ, സലീന, ജസ്ന.

error: Content is protected !!