ടിപ്പർ ലോറി കൊക്കയിലേക്കു ചെരിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തി

തേഞ്ഞിപ്പലം : കല്ല് ഇറക്കുമ്പോൾ കൊക്കയിലേക്കു ചെരിഞ്ഞ ടിപ്പർ ലോറിയിൽനിന്ന് ഡ്രൈവറെ മുക്കാൽ മണിക്കൂറോളമെടുത്ത് രക്ഷിച്ചു. 50 അടി താഴ്ചയിലേക്കു വീഴാറായിനിന്ന ടിപ്പറിനുള്ളിൽ കുടുങ്ങിയ പരുത്തിക്കോട് പിള്ളാട്ടുവീട്ടിൽ സന്ദീപിനെ ആണ് നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു രക്ഷിച്ചത്. രാവിലെ 9.30ന് പള്ളിക്കൽ ബസാർ പരുത്തിക്കോട് ചാലൊടി– ചാനത്തുമാട് റോഡരികിലാണ് അപകടമുണ്ടായത്. കല്ല് ഇറക്കുന്നതിനിടെ മറിഞ്ഞ ടിപ്പർ അരികുഭിത്തിയുടെ കൈവരിയിൽ തങ്ങിനിന്നതിനാൽ താഴേക്കു പതിച്ചില്ല. 

എന്നാൽ, ഡ്രൈവർ സന്ദീപിന്റെ കാൽ കാബിനിൽ കുരുങ്ങി. ടിപ്പർ കയർകൊണ്ട് കെട്ടിനിർത്തി യന്ത്രസഹായത്തോടെ വാതിൽ പൊളിച്ചാണ് അഗ്നിരക്ഷാസേന സന്ദീപിനെ പുറത്തെടുത്തത്. സന്ദീപിന്റെ കാലിനു ചെറിയ പരുക്കേറ്റിട്ടുണ്ട്. ഫയർ ഓഫിസർ റോബി വർഗീസ്, സഹപ്രവർത്തകരായ ഇ.ശിഹാബുദ്ദീൻ, സി.പി.ബിനീഷ്, എൻ.ബിനീഷ്, എം.സി.സജിത്ത് ലാൽ, ജോസഫ് ബാബു, സന്തോഷ് കുമാർ, അഭി രാധാകൃഷ്ണൻ, അൻവർ‌ സാദിക് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

error: Content is protected !!