പരസ്യബോർഡിൽ ബൈക്കിടിച്ചു വീണ യുവാവ് ചോര വാർന്നു മരിച്ച നിലയിൽ

തിരൂരങ്ങാടി: ദേശീയ പാതക്ക് സമീപം പടിക്കല്‍ ആറങ്ങാട്ടുപറമ്പില്‍ പരസ്യ ബോര്‍ഡിലിടിച്ച് യുവാവിന് ദാരുണ അന്ത്യം. വള്ളിക്കുന്ന്-റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗം അരിയല്ലൂർ പൊറണ്ടായിൽ ചിറയരുവിൽ രവി-ശാന്ത ദമ്പതികളുടെ മകൻ രാഹുൽ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാട്ടുകാരാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ ബൈക്കില്‍ നിന്നും വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുമ്മത്തൊടി പാലനിര്‍മ്മാണത്തിനായി അടച്ച റോഡായതിനാല്‍ വാഹനങ്ങള്‍ അതിലൂടെ പോകാറില്ല. അതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലാണ് കരുതുന്നത്. തലക്ക് പരിക്കേറ്റ റാഹുല്‍ രക്തം വാര്‍ന്നാണ് മരണപ്പെട്ടത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. രാഹുല്‍ ഇലക്ട്രിക് വര്‍ക്കറാണ്. രാജേഷ്, പ്രണവ് എന്നിവര്‍ സഹോദരങ്ങളാണ്.

ഇന്നലെ രാത്രി 11 വരെ കൂട്ടുകാരോടൊപ്പം നാട്ടിൽ സംസാരിച്ചിരുന്നതായി പോലീസ് പറഞ്ഞു. അതിന് ശേഷമാണ് ഈ ഭാഗത്തേക്ക് വന്നത്. ഈ ഭാഗത്തേക്ക് എന്തിനാണ് വന്നത് എന്നത് സംബന്ധിച്ച് വ്യക്തമായിട്ടില്ല. അര്ധരാത്രിയിലാണ് അപകടം ഉണ്ടായിട്ടുള്ളത് എന്നാണ് പോലീസ് നിഗമനം.

error: Content is protected !!