വിവാഹ സൽക്കാരത്തിൽ ഭക്ഷ്യ വിഷബാധ, രണ്ടര വയസ്സുകാരൻ മരിച്ചു.

ചിക്കൻ റോളിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് വിതരണം ചെയ്ത 3 കടകളും അടച്ചു പൂട്ടിച്ചു.

കോഴിക്കോട് – വീരമ്പ്രത്ത്‌ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. നരിക്കുനി ഇയ്യാട് കുണ്ടായി ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമീനാണ് മരിച്ചത്. വ്യാഴാഴ്ച വീടിനടുത്തുള്ള ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് തച്ചംപൊയിലിലുള്ള വധുവിന്‍റെ വീട്ടില്‍ മുഹമ്മദ്‌ യമീനും കുടുംബവും വിരുന്നിന് പോയിരുന്നു. ഇവിടെ നിന്ന് കഴിച്ച ചിക്കൻ റോളിൽനിന്ന് വിഷബാധയേറ്റതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കുട്ടിയുടെ സഹോദരി എട്ടുവയസുകാരി ഇസ ഫാത്തിമ അടക്കം12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെയാണ് ഒരു വിവാഹവീട്ടിൽ നിന്നും നരിക്കുനി വീരമ്പ്രം സ്വദേശി അക്ബറിൻ്റെ വീട്ടിലേക്ക് ഭക്ഷണം പാർസലായി കൊണ്ടു വന്നത്. ഈ ഭക്ഷണം കഴിച്ചാണ് അക്ബറിൻ്റെ മകൻ മുഹമ്മദ് യമിന് ആരോഗ്യപ്രശ്നങ്ങളുണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. യമിനെ കൂടാതെ മറ്റു വീടുകളിലുള്ള ആറ് കുട്ടികൾക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവരെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. താമരശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക റഫർ ചെയ്തത്. ആകെ 11 കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാല് പേർ ഇന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. കുട്ടികളെ മാത്രമാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ചിക്കൻ കൊണ്ടുള്ള വിഭവം കഴിച്ച കുട്ടികളിലാണ് ആരോഗ്യപ്രശ്നം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കല്യാണ വീട്ടിലേക്ക് ഭക്ഷണം വിതരണം ചെയ്ത മൂന്ന് കടകൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടി. ഇന്ന് രാത്രിയിൽ തന്നെ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ ഡിഎംഒയുടെ നിർദേശമുണ്ട്. നാളെയും സ്ഥലത്ത് പരിശോധന നടത്തും.

error: Content is protected !!