നടപടിയിൽ തൃപ്തി പോര, എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളക്പൊടി എറിഞ്ഞു

തൃശൂരിൽ എഴുപതുകാരി വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു. ടൗണ്‍ ഹാളില്‍ വനിതാ
കമ്മിഷന്‍ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ 70 വയസ്സുകാരിയാണ് കമ്മിഷനു നേരെ മുളകുപൊടി എറിഞ്ഞത്. ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ നല്‍കിയ പരാതിയില്‍ കമ്മിഷന്‍ സ്വീകരിച്ച നടപടി വയോധികയ്ക്ക് തൃപ്തി നല്‍കിയില്ല. ഈ കാരണം പറഞ്ഞായിരുന്നു അക്രമം.

വനിതാ കമ്മിഷന്‍ ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. എന്നാല്‍, സിറ്റിംഗ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ എഴുപതുവയസുകാരി തന്‍റെ കൈയ്യില്‍ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്‌റ്റേജിലേക്ക് വിതറുകയായിരുന്നു. ഫാനിട്ടിരുന്നതിനാല്‍ മുളക്‌പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതോടെ പരിപാടി നടക്കുന്നിടത് ആകെ ബഹളമായി.

വിവരമറിഞ്ഞെത്തിയ പൊലീസ് എത്തി മുളക്‌പൊടി എറിഞ്ഞ സ്ത്രീയെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വയോധികയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് കരുതുന്നത്. നേരത്തേയും ഇവര്‍ വനിതാ കമ്മിഷനെതിരെ രംഗത്ത് വന്നിരുന്നു. തന്‍റെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വയോധിക കഴിഞ്ഞ ദിവസം സ്വരാജ് ഗ്രൗണ്ടില്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു.

error: Content is protected !!