എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുമായ പാലക്കീഴ് നാരായണൻ അന്തരിച്ചു

മലപ്പുറം > എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ പ്രൊഫ. പാലക്കീഴ്‌ നാരായണൻ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്‌ച രാവിലെ എട്ടോടെയാണ് അന്ത്യം. കേരള സാഹിത്യ അക്കാദമിയുടെ 2019 ലെസമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ജേതാവാണ്‌. പു.ക.സ. ജില്ലാപ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകീട്ട്‌ നാലിന്‌ മോലാറ്റൂർ ചെമ്മാണിയോടുള്ള വീട്ടുവളപ്പിൽ.

1940 – ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ചെമ്മാണിയോടും മേലാറ്റൂരും മണ്ണാർക്കാടും പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്വാൻ പരീക്ഷ പാസായി, എം എ ബിരുദവും നേടി. പെരിന്തൽമണ്ണ ഗവ. കോളേജിൽ അധ്യാപകനായിരിക്കെ 1995-ൽ വിരമിച്ചു.

കൃതികൾ

വി ടി ഒരു ഇതിഹാസം, ആനന്ദമഠം, കാൾ മാർക്‌സ്, മുത്തശ്ശിയുടെ അരനൂറ്റാണ്ട്‌, ചെറുകാട്- ഓർമയും കാഴ്‌ചയും,
ചെറുകാട് പ്രതിഭയും സമൂഹവും, മഹാഭാരതകഥകൾ.

പുരസ്‌കാരങ്ങൾ

കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനാ പുരസ്‌കാരം 2019, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പി എൻ പണിക്കർ പുരസ്‌കാരം, ഐ വി ദാസ് പുരസ്‌കാരം, അക്കാദമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവർത്തകനുള്ള പുരസ്‌കാരം.

error: Content is protected !!