കൈക്കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; കൃത്യം നടത്തിയത് 12 കാരി ; കാരണം സ്‌നേഹം കുറയുമോ എന്ന ഭയം

കണ്ണൂര്‍ : പാപ്പിനിശ്ശേരി പാറക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളായ 12 കാരിയാണ് കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും മകളെയാണ് വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ കിണറ്റില്‍ അര്‍ധരാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ച കുഞ്ഞിന്റെ പിതാവ് മുത്തുവിന്റെ സഹോദരന്റെ മകളായ 12 വയസുകാരി മാതാപിതാക്കളില്ലാത്തതിനാല്‍ മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് പന്ത്രണ്ടുകാരി ഭയന്നു. സ്‌നേഹം കുറഞ്ഞുപോയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് വഴിയൊരുക്കിയത്.

മുത്തുവിനും ഭാര്യയ്ക്കും അരികെയാണ് 4 മാസം പ്രായമായ കുഞ്ഞ് ഇന്നലെ രാത്രി കിടന്നിരുന്നത്. ഇടയ്ക്ക് കുഞ്ഞിനെ കാണാതാവുകയായിരുന്നു. താന്‍ മൂത്രം ഒഴിക്കാന്‍ വേണ്ടി ഉണര്‍ന്നപ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടിരുന്നതായാണ് പന്ത്രണ്ടുകാരി ആദ്യം പൊലീസിനു നല്‍കിയ മൊഴി. തിരികെ വന്നപ്പോള്‍ കുഞ്ഞിനെ അവിടെ കണ്ടില്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കാണാതായതിനു പിന്നാലെ മുത്തുവും ഭാര്യയും സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ചു കൂട്ടി. പൊന്ത കാടുകളില്‍ ഉള്‍പ്പെടെ കുഞ്ഞിനായി പരിശോധന നടന്നു. ഇതിനിടെ ഒരാള്‍ കിണറ്റിലേക്ക് നോക്കിയപ്പോഴാണ് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!