Wednesday, September 2

ആത്മീയ ചികിത്സയുടെ മറവിൽ ലഹരി കച്ചവടം, ഒരാൾ പിടിയിൽ

പാണ്ടിക്കാട് : തമിഴ്നാട് ഏര്‍വാടിയിലെ ആത്മീയ ചികിത്സയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ കാളികാവ് സ്വദേശി പിടിയിൽ. ഒരു 1.20 കിലോഗ്രാം ഹാഷിഷുമായി കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞി പള്ളിക്കൽ കോയക്കുട്ടിതങ്ങളെ(52)യാണ് പൊലീസ് പിടികൂടിയത്. പാണ്ടിക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ നിന്നും ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ മാരകശേഷിയുള്ള മയക്കുമരുന്നുകള്‍ തമിഴ്നാട്ടിലെ ഏര്‍വാടി കേന്ദ്രീകരിച്ച് ആത്മീയ ചികിത്സയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാര്‍ മുഖേന കേരളത്തിലെത്തിച്ചാണ് വില്‍പന നടത്തുന്നത്. ഇത്തരം സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ല പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം. സന്തോഷ് കുമാര്‍, പാണ്ടിക്കാട് സി.ഐ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിക്കാട് പൊലീസും ജില്ല ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോയക്കുട്ടിതങ്ങള്‍ വലയിലായത്. പാണ്ടിക്കാട് എസ്.ഐ. അരവിന്ദനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.