Tuesday, September 1

14 കാരനെ ബലമായി കടത്തി കൊണ്ടു പോയി പീഡിപ്പിച്ചു ; 53കാരന് 16 വര്‍ഷം തടവും പിഴയും ശിക്ഷ

മലപ്പുറം: 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് 16 വര്‍ഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുലാമന്തോള്‍ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടില്‍ മുഹമ്മദ് ശരീഫ് എന്ന ഉസ്മാന്‍ ശരീഫിനെ ( 53) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയില്‍ മുഖേന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.

2019 ലാണ് കേസിനാസ്പദമായ അതിക്രമം നടന്നത്. 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി ശരീഫ് പീഢിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൊളത്തൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ മധു ആണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ഐ.പി സി 366 -പ്രകാരം രണ്ട് വര്‍ഷം കഠിന തടവും 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കഠിന തടവും , ഐ.പി സി 37 പ്രകാരം പ്രകാരം 7 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം കഠിന തടവും, ഐ.പി സി 34 പ്രകാരം ഒരു മാസം സാധാരണ തടവും, പോക്സോ വകുപ്പനുസരിച്ച് ഏഴ് വര്‍ഷം കഠിന തടവും 30000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 6 മാസം കഠിന തടവും ഉസ്മാന്‍ ശരീഫ് അനുഭവിക്കണം.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ സപ്ന പി. പരമേശ്വരത് ഹാജരായി, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗജത്ത് പ്രോസിക്യൂഷനെ സഹായിച്ചു.