Monday, August 31

171 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 6 പോക്‌സോ കേസുകളില്‍ അധ്യാപകന് ജാമ്യം ; അന്നത്തെ ദേഷ്യത്തില്‍ മൊഴി കൊടുത്തതാണെന്ന് വിദ്യാര്‍ത്ഥിനികള്‍

തിരുവനന്തപുരം : 171 ദിവസത്തെ ജയില്‍വാസത്തിന് ശേഷം അധ്യാപകന് 6 പോക്‌സോ കേസുകളില്‍ ജാമ്യം. വിദ്യാര്‍ത്ഥിനികള്‍ വിചാരണയില്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി തിരുവനന്തപുരം നഗരത്തിലെ യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണക്ക് ജാമ്യം അനുവധിച്ചത്. അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുത്തതെന്നാണ് കൂറുമാറിയ വിദ്യാര്‍ഥിനികള്‍ പറഞ്ഞത്.

ലൈംഗിക ഉദ്ദേശ്യത്തോടെ അധ്യാപകന്‍ സ്പര്‍ശിച്ചെന്ന കേസിലായിരുന്നു അധ്യാപകനെതിരെ നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകനെതിരെ കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ അധ്യാപകന്‍ ഒളിവില്‍പ്പോയി. ബിനോജിനെതിരെ ആറ് പോക്സോ കേസുകളാണ് ചുമത്തിയത്. മൂന്ന് മാസത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.

ബിനോജിനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അധ്യാപകനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.