ഹെഡ് ലൈറ്റില്ലാതെ കെ എസ് ആർ ടി സി ബസ്സിന്റെ രാത്രി സർവീസ്, ബ്രേക്കിട്ട് മോട്ടോർവാഹന വകുപ്പ്


മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനത്തിന്റെ അകമ്പടിയില്‍ യാത്രക്കാരെ സുരക്ഷിതമായി പൊന്നാനിയിലെത്തിച്ച്  ഉദ്യോഗസ്ഥര്‍

തിരൂർ : രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി. ബസ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്‍ നിന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ഒരു ബസ് പിടികൂടിയത്.

തിരൂര്‍ – പൊന്നാനി റൂട്ടില്‍, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയില്‍ ആളെ കുത്തിനിറച്ച് സര്‍വീസ് നടത്തുകയായിരുന്നു കെ.എസ്.ആര്‍.ടി. സി ബസ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. പരിശോധനയില്‍ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തി. തെരുവുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ്ഓടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വഴിയില്‍ കുടുങ്ങിയ യാത്രികര്‍ക്ക് പകരം സംവിധാനം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ അകമ്പടിയില്‍ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ കെ.അര്‍. ഹരിലാല്‍, വിജീഷ് വാലേരി എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

error: Content is protected !!