Wednesday, September 2

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ : ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ്, മര്യാദ പാലിക്കണമെന്ന് സ്പീക്കര്‍, ജെപിസിക്ക് വിടുമെന്ന് അമിത് ഷാ

ദില്ലി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബില്ല് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭകളെ അട്ടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ സഭയില്‍ മര്യാദ പാലിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു.

ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. നിയമസഭകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്. ഇത് തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരമല്ല. ഒരു വ്യക്തിയുടെ ആഗ്രഹപൂര്‍ത്തീകരണം മാത്രമെന്ന് കല്യാണ്‍ ബാനര്‍ജി എം പി പറഞ്ഞു. ബില്‍ ഇന്ത്യയുടെ നാനാത്വം തകര്‍ക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. ബില്‍ ജെപിസിക്ക് വിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.

കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി തന്നെ ജെ പി സിക്ക് വിടാമെന്ന് പറഞ്ഞിട്ടുണ്ട്. ബില്ല് ജെ പി സിക്ക് വിടാന്‍ എതിര്‍പ്പില്ലെന്ന് നിയമമന്ത്രിയും വ്യക്തമാക്കി. ഭൂരിപക്ഷ പിന്തുണയില്‍ ബില്ല് അവതരിപ്പിച്ചു. ബില്ലിനെ പിന്തുണച്ച് ടിഡിപി രംഗത്തെത്തി. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തെ ദൃഢമാക്കുന്ന തീരുമാനമെന്ന് ടിഡിപി വ്യക്തമാക്കി. ജെപിസിക്കുള്ള പ്രസ്താവന ഈയാഴ്ച കൊണ്ടു വരും. ജെപിസി അംഗങ്ങളെ തീരുമാനിച്ച ശേഷം പ്രമേയം അവതരിപ്പിക്കും