മുന്നിയൂർ കളിയാട്ട ഉത്സവത്തിന് കാപ്പൊലിച്ചു

മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചു.

ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യർക്ക് ക്ഷേത്രകാരണവർ വിളിവെള്ളി കൃഷ്ണൻകുട്ടി നായർ ഉത്സവത്തിനുള്ള അനുവാദം നൽകി. നൂറുകണക്കിനാളുകൾ കാപ്പൊലിക്കൽച്ചടങ്ങിന് സാക്ഷിയായി.

എടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച കാപ്പൊലിച്ച കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം 27-ന് വെള്ളിയാഴ്ചയാണ് നടക്കുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്നതാണ് മൂന്നിയൂർ കളിയാട്ടം.

മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനംകുറിക്കുന്ന കളിയാട്ടം മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങൾ കളിയാട്ടക്കാവിലെത്താറുണ്ട്. കാപ്പൊലിക്കൽച്ചടങ്ങ് നടന്നതോടെ ഉത്സവത്തിന്റെ വരവറിയിച്ച് പൊയ്ക്കുതിരസംഘങ്ങൾ ഊരുചുറ്റുന്നത് അടുത്തദിവസങ്ങളിൽ ആരംഭിക്കും.

കളിയാട്ടത്തോടനുബന്ധിച്ച് വിപുലമായ കാർഷിക ചന്തയും മൂന്നിയൂരിൽ ഉണ്ടാകും.

error: Content is protected !!