
തൃശൂർ : തൃശ്ശൂര്‍ മാളയില്‍ പീഡനശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയേക്കും. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയില്‍ നിന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
തൃശൂരില്‍ മാളയെ നടുക്കിയ ആറുവയസുകാരന്‍റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്. യുകെജി വിദ്യാർത്ഥിയായ ആറ് വയസുകാരനെ അയല്‍വാസിയായ ജോജോ (20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് തൃശൂർ റൂറല്‍ എസ്പി ബി കൃഷ്ണകുമാർ അറിയിച്ചു. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കുട്ടിയെ കൊന്നതെന്ന് പ്രതി പറഞ്ഞെന്ന് എസ്പി ബി കൃഷ്ണകുമാർ കൂട്ടിച്ചേര്‍ത്തു.
കുഴൂര്‍ സ്വര്‍ണ്ണപള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകൻ ആബേലിനെയാണ് വ്യാഴാഴ്ച വൈകീട്ട് വീടിന് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് ആറോടെയാണ് വീടിന് സമീപത്തുനിന്ന് ആബേലിനെ കാണാതായത്.
കുട്ടിയുടെ വീടിൻ്റെ തൊട്ട് അയല്‍വാസിയാണ് പ്രതിയായ ജോജോ. ഇയാള്‍ നേരത്തെ ബൈക്ക് മോഷണ കേസില്‍ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാല്‍ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറഞ്ഞു. ഇതോടെയാണ് കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത്. കയറി വരാൻ ശ്രമിച്ചപ്പോള്‍ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയില്‍ താഴ്‌ന്നത്. കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്ത പറമ്ബിലേക്ക് പ്രതിമാറി നിന്നു. തെരച്ചില്‍ നടത്തുന്ന നാട്ടുകാർക്കൊപ്പം പിന്നീട് കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയതിനുശേഷവും കൂസല്‍ ഇല്ലാതെ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.