
കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നീറാട് കൂനമ്മൽ സ്വദേശിയായ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. നീറാട് ഓട്ടോറിക്ഷ ഡ്രൈവറുടെ മകളുടെ കുട്ടിയാണ് അപകടത്തിൽ പെട്ടത്.
അപകടസമയത്ത് ഈ കുട്ടിയോടൊപ്പം മറ്റൊരു കുട്ടി കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ കുട്ടിക്കായി പ്രദേശവാസികളും അധികൃതരും ചേർന്ന് തോട്ടിലും പരിസരത്തും വിപുലമായ തിരച്ചിൽ നടത്തിവരികയാണ്.
മരിച്ച കുട്ടിയുടെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒഴുക്കിൽപ്പെട്ട് വരുന്നത് കണ്ട നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
നീറാട് ഭാഗത്തുവെച്ചാണ് അപകടം നടന്നത്. കിഴിശ്ശേരി മേഖലയിലൂടെ ഒഴുകുന്ന ഈ തോടിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും സംശയകരമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.