
താമരശ്ശേരി : മരങ്ങൾ കടപുഴകിയും കൊമ്പുകൾ പൊട്ടിവീണും ചുരത്തിൽ ഗതാഗത തടസ്സം പതിവ്. അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള നടപടികൾ വൈകുന്നു. ചൊവ്വാഴ്ച പകൽ എട്ടാം വളവിന് സമീപം ഉണങ്ങിയ മരക്കൊമ്പുകൾ പൊട്ടി കാറിന്റെ മുൻ ഭാഗത്തു വീണു. ഒൻപതാം വളവിനു സമീപം കൊമ്പുകൾ ഉണങ്ങി വീഴാൻ പാകത്തിനുള്ള മരം യാത്രക്കാരും സന്നദ്ധ പ്രവർത്തകരും വനം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് മുറിച്ച് മാറ്റി. ഉണങ്ങിയും ചെരിഞ്ഞും വേരുകൾ അറ്റും യാത്രക്കാർക്ക് ഭീഷണിയായ അറുപതോളം മരങ്ങൾ മുറിച്ചുമാറ്റുന്നതിനു വേണ്ടിയുള്ള റിപ്പോർട്ട് കഴിഞ്ഞ മാസം ബന്ധപ്പെട്ട ഉദോഗസ്ഥർ തയ്യാറാക്കി നൽകിയതാണെങ്കിലും ഇതിന്റെ വില നിർണയം ഇനിയും നടത്തിയിട്ടില്ല.
പലപ്പോഴും മരങ്ങൾ കടപുഴകി വീഴുമ്പോൾ മരത്തിനൊപ്പം ചുറ്റുമുള്ള മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് പതിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. മലയിൽ നിന്ന് ഉരുണ്ട് വന്ന പാറക്കല്ല് തട്ടി ഒരു ബൈക്ക് യാത്രക്കാരൻ മരിച്ചത് അടുത്തകാലത്താണ്. ഈ സാഹചര്യത്തിൽ കാലവർഷം തുടങ്ങും മുൻപ് തന്നെ അപകടകരമായ രീതിയിലുള്ള മരങ്ങളും പാറക്കല്ലുകളും മറ്റും മുറിച്ച് മാറ്റി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. വനം വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്.