
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാനും മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനുംബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. റാന്നി മാര്‍ത്തോമാ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം കുട്ടി മരിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്തിയ ശേഷമാണ് കമ്മീഷന്‍ ഉത്തരവ്. ചികിത്സിച്ച ഡോക്ടര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണെന്നും ഇയാളുടെ യോഗ്യതയിലും സംശയമുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിക്ക് സഹായമേകാന്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടത്തിയെന്നും കമ്മീഷന്‍ കണ്ടെത്തി.
2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആരോണ്‍ വി. വര്‍ഗീസ് റാന്നി മാര്‍ത്തോമാ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. പിന്നാലെ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലമാണ് കുട്ടി മരിച്ചതെന്നാരോപിച്ച് കുടുംബം രംഗത്ത് വന്നു. കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവ് ബോധ്യപ്പെട്ടുവെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. വലതുകൈക്ക് ഒടിവുമായി എത്തിയ വിദ്യാര്‍ത്ഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്‌തേഷ്യ നല്‍കിയതാണ് മരണകാരണമെന്നും കമ്മീഷന്‍ കണ്ടെത്തി.
അതേസമയം മകന്റെ മരണത്തില്‍ നീതി ലഭിക്കാനായി നിയമപോരാട്ടം തുടരുമെന്ന് ആരോണിന്റെ കുടുംബം വ്യക്തമാക്കി. ആശുപത്രിയുടെ ചികിത്സ പിഴവ് മറച്ചു വെയ്ക്കാന്‍ വലിയ അട്ടിമറി നടന്നു. ഒരു കുഴപ്പവും ഇല്ലാതിരുന്ന കുഞ്ഞനിനെയാണ് നഷ്ടപ്പെട്ടത്. നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് ആരോണിന്റെ അമ്മ പറഞ്ഞു.