മലപ്പുറം സ്വദേശിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുള്ളയാളെ കഴുത്തറത്ത നിലയിലും

മലപ്പുറം സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു. മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശി പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശി മഹേഷാണ് കുത്തിക്കൊന്നത്.
സൗദിയിലെ ജുബൈലിലാണ് സംഭവം.
നെറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്ത് ഉറങ്ങുന്നതിനിടെയാണ് മുഹമ്മദലിയെ കുത്തിയത്. കുത്തിയ ശേഷം പ്രതിയായ മഹേഷ് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുത്തേറ്റ് റൂമില്‍ നിന്ന് ഇറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയ മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ജെംസ് കമ്പനി ജീവനക്കാരാണ്. മഹേഷ് കുറച്ചു ദിവസങ്ങളായി മാനസികസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നത്രെ. തുടര്‍ന്ന് ഇയാള്‍ക്ക് കമ്പനി അവധി നല്‍കി വീട്ടില്‍ വീശ്രമിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കൊല നടത്തിയതിന്റെ കുറ്റബോധം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു. ഇദ്ദേഹം ഐസിയുവിലാണ്.
ആറു വര്‍ഷമായി ജെംസ് കമ്പനിയില്‍ ഗേറ്റ്മാനായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദലി. ഭാര്യ, താഹിറ. നാല് പെണ്‍മക്കളുണ്ട്.

error: Content is protected !!