മുത്തശ്ശി വിറക് വെട്ടുന്നതിനിടെ വാക്കത്തി തലയില്‍ കൊണ്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ : മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയില്‍ കൊണ്ട് ഒന്നര വയസ്സുകാരന്‍ മരിച്ചു. പൂവഞ്ചാലിലെ പുലിക്കിരി വിഷ്ണുവിന്റെയും പ്രിയയുടെയും മകന്‍ ദയാലാണു മരിച്ചത്. ആലക്കോട് കോളി അങ്കണവാടിക്കു സമീപത്തെ, മുത്തശ്ശി നാരായണിയുടെ വീട്ടില്‍ ഇന്നലെ വൈകിട്ടു നാലിനാണു സംഭവം.

മുത്തശ്ശി പുലിക്കിരി നാരായണി (80) വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് സമീപത്ത് കളിക്കുകയായിരുന്നു കുട്ടി. നാരായണി വിറകു വെട്ടുമ്പോള്‍ പിന്‍ഭാഗത്തു നിന്ന കുട്ടി പെട്ടെന്ന് മുന്നിലേക്കു ഓടി വന്നപ്പോഴാണ് അപകടം. വാക്കത്തി ആഞ്ഞു വീശിയപ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ തലയില്‍ കൊള്ളുകയായിരുന്നു. നാരായണിക്ക് കാഴ്ചപരിമിതിയുണ്ട്. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ല.

നാരായണിക്കു കാഴ്ചപരിമിതിയുള്ളതിനാല്‍ ഏകമകള്‍ പ്രിയയും ദയാലും ഇവര്‍ക്കൊപ്പമായിരുന്നു താമസം. മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ദയാലിന്റെ സഹോദരി: ദീക്ഷിത. ദീക്ഷിത പിതാവ് വിഷ്ണുവിന്റെ കൂടെ പൂവഞ്ചാലിലാണ് താമസിക്കുന്നത്.

error: Content is protected !!