
സ്കൂളിൽ ചേർന്നാലും സർക്കാരിന്റെ കണക്കിൽ പെടണമെങ്കിൽ ആധാർ നിർബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാർത്ഥികളുടെ ജനനതിയ്യതി കണക്കാക്കാനുള്ള ആധികാരിക രേഖയായ ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്നത്തിനിടയാക്കുന്നത്.
ആറാം പ്രവൃത്തി ദിവസത്തിൽ ‘സമ്പൂർണ’ പോർട്ടലിൽ ഉൾപ്പെട്ട വിദ്യാർഥികൾ മാത്രമേ സർക്കാരിന്റെ കണക്കിൽപ്പെടൂ. ആ വിവരങ്ങൾ അന്ന് ‘സമന്വയ’ പോർട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നൽകുന്ന വിവരങ്ങൾ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നത്. സ്കൂളിൽ ചേരുന്ന കുട്ടിയുടെ ആധാർ അധിഷ്ഠിത വിവരങ്ങളാണ് ‘സമ്പൂർണ്ണ’ യിൽ ഉൾപ്പെടുത്തേണ്ടത്. ജനനതിയ്യതിയും ആധാർ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്.
ആധാറില്ലാത്ത കുട്ടികളാണെങ്കിൽ ആറാം പ്രവൃത്തി ദിവസത്തിനകം അവർക്ക് ആധാർ ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നാണ് സർക്കാർ നിർദ്ദേശം. കുറഞ്ഞ സമയപരിധിക്കുള്ളിൽ അത് പ്രായോഗികമല്ലെന്ന് പരിഗണിക്കാതെയാണ് നിർദേശം. ആധാറില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും ഇതേ മാർഗനിർദേശത്തിൽ പറയുന്നു. അതോടൊപ്പം, എങ്ങനെയായാലും ആറാം പ്രവൃത്തി ദിനത്തിൽ ആധാർ ഇല്ലാത്ത വിദ്യാർത്ഥി കണക്കിൽപെടില്ലെന്ന് ഉറപ്പിച്ചുപറയുന്നുണ്ട്. അത്തരം കുട്ടികളെ തസ്തിക നിർണയം നടത്തുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകൾ പരിഗണിക്കില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്, കുട്ടിയുടെ പഠിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന നടപടിയാണെന്നാണ് ആക്ഷേപം. കെ സ്മാർട്ട് വഴി ജനന സർട്ടിഫിക്കറ്റ് ലഭിക്കും. അതിന്റെ സത്യാവസ്ഥ പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. ജനനത്തീയതിക്കുള്ള ആധികാരിക രേഖയല്ല ആധാർ എന്ന് സുപ്രീം കോടതി വിധികളിലും ജുവനൈൽ ജസ്റ്റിസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
ആധാർ കാർഡ് നൽകുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യക്കും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആധാർ വേണമെന്ന് സംസ്ഥാനസർക്കാർ വാശിപിടിക്കുന്നതിനാലാണ് ഈ പ്രതിസന്ധി ഉണ്ടായതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.