നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്: നിരവധി മോഷണ കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി 20 വര്‍ഷത്തിന് ശേഷം പിടിയിലായി. അമ്പായത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ എ.എം വിനോദിനെയാണ് പ്രത്യേക അന്വേഷണ സംഘം താമരശ്ശേരി ചുങ്കത്ത് വെച്ച് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസിലും, ചേവായൂര്‍ സ്റ്റേഷനില്‍ ഒരു കേസിലും, മുക്കം സ്റ്റേഷനില്‍ ഒരു കേസിലും ഇയാള്‍ പിടികിട്ടാപ്പുള്ളിയാണ്.

കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിനോദ് ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് പകല്‍ പെയിന്റിംഗ് ജോലികള്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. 2003 സെപ്തംബര്‍ 26 ന് രാത്രി കുന്ദമംഗലം സ്റ്റേഷന്‍ പരിതിയിലെ പെരിങ്ങളത്തെ വി.കെ ഫ്‌ലോര്‍ ആന്റ് ഒയില്‍ മില്ലില്‍ നിന്നും അന്ന് 22000 രൂപ വിലയുള്ള ഒന്‍പത് ചാക്ക് കൊപ്ര കടയുടെ പൂട്ട് പൊട്ടിച്ച് കവര്‍ന്ന കേസിലും, 2003 ഡിസംബര്‍ 19 ന് രാത്രി കെട്ടാങ്ങല്‍ വെച്ച് കടയുടെ മുന്നില്‍ സൂക്ഷിച്ച അന്ന് 42000 രൂപ വിലവരുന്ന രണ്ട് ടണ്‍ ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലും കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ പ്രതിയാണ്.

താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ചില സുഹൃത്തുക്കളുടെ വീട്ടില്‍ പതിവായി പ്രതി എത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയത്തി വിനോദിനെ പിടികൂടുകയായിരുന്നു.കുന്ദമംഗലം എസ്.ഐ. യുസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

error: Content is protected !!