
പരപ്പനങ്ങാടി: മാസങ്ങൾക്കുമുമ്പ് നവീകരണം പൂർത്തിയാക്കിയ പരപ്പനങ്ങാടി–കടലുണ്ടി റോഡിൽ പീസ് ഓഡിറ്റോറിയത്തിന് മുൻവശത്തായി കേരള വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്നതിനായി കീറിയ ഭാഗം ഇതുവരെ ശാസ്ത്രീയമായി പുനഃസ്ഥാപിക്കാത്തതിനെതിരെ പരാതി നൽകി.
പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടും റോഡ് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാത്തതിനാൽ വാഹനയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് ഈ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതും റോഡ് തകർന്ന നിലയിലാകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ പുതുതായി നവീകരിച്ച റോഡ് യഥാസമയം പുനഃസ്ഥാപിക്കാതിരുന്നത് പൊതുമുതലിന് നഷ്ടമുണ്ടാക്കുന്നതും ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ ബന്ധപ്പെട്ട കേരള വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെട്ട് റോഡ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായി പുനഃസ്ഥാപിക്കണമെന്നും, ഇത്തരത്തിലുള്ള അലംഭാവം ആവർത്തിക്കാതിരിക്കാൻ ഉത്തരവാദികൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ ,സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി പി സുബൈർ,നിയാസ് അഞ്ചപ്പുര ആവശ്യപ്പെട്ടു