പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അടിപതറി : നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍ ; വൈദ്യ പരിശോധന ഉടന്‍

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഷൈന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്റെ ഫോണ്‍ കോളുകളും നിര്‍ണായകമായി. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നു കാര്യവും ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടന്‍ ഷൈന്റെ വൈദ്യ പരിശോധന നടത്തും. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡ്രഗ് ഡീലര്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ പൊലീസിനോട് മൊഴി നല്‍കി. ഹോട്ടലില്‍ പൊലീസ് അന്വേഷിച്ചെത്തിയത് സജീറിനെ ആയിരുന്നു.

ഇത് രണ്ടാം തവണയാണ് ഷൈന്‍ ടോം ചാക്കോ ലഹരി കേസില്‍ അറസ്റ്റിലാകുന്നത്. ഇതില്‍ ആദ്യത്തേത് 2014 ലെ കൊക്കെയ്ന്‍ കേസായിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം എഫ്‌ഐആര്‍ ഇടുന്ന നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. ഷൈന്‍ നല്‍കിയ മൊഴികള്‍ വിശ്വസനീയമല്ലെന്ന് നോര്‍ത്ത്‌പൊലീസ് വ്യക്തമാക്കി.

ഷൈന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ്.

ഡാന്‍സാഫ് സംഘത്തെ കണ്ട് ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഒടുവിലാണ് കേസ് എടുത്തത്. ഡോര്‍ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് കുറച്ച് തടിമാടന്‍മാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോള്‍ പേടിച്ച് പോയി എന്നുമാണ് നടന്‍ മൊഴി നല്‍കിയത്. പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോള്‍ പേരിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. പൊലീസിന്റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറയുന്നു.

error: Content is protected !!