പണമടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞു; ബാഗിൽ ഉണ്ടായിരുന്നത് ഒരു ലക്ഷം മാത്രം ; സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് പണം കവർന്ന പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ പ്രതിയുടെ മൊഴി പുറത്ത്. പണം അടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞു എന്നാണ് പ്രതി ഷിബിൻ ലാൽ പൊലീസിന് നൽകിയ മൊഴി. ബാഗിൽ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് പ്രതി പറയുന്നത്. ബാക്കി തുക ആർക്കു കൈമാറി എന്നതിൽ പൂർണ വ്യക്തത വന്നിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ് പോലീസ്. ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

നിരവധി സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന കേസിലെ മുഖ്യപ്രതി മാങ്കാവ് കൈമ്പാലം സ്വദേശി ഷിബിൻ ലാലിനെ ഇന്നലെ പുലർച്ചയോടെയാണ് പന്തീരാങ്കാവ് പോലീസ് പാലക്കാട് നിന്ന് പിടികൂടിയത്. താൻ തട്ടിപ്പറിച്ച ബാഗിൽ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നു എന്നും ഇതിൽ അമ്പതിനായിരം രൂപ ചെലവാക്കിയെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. ഇത് കളവാണെന്നും മുപ്പത്തിയൊമ്പത് ലക്ഷം രൂപ പാലക്കാട് തന്നെയുള്ള മറ്റു ചില ആളുകൾക്ക് കൈമാറി എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഷിബിൻ ലാൽ പിടിയിലായത് അറിഞ്ഞ് പണം ലഭിച്ചവർ മുങ്ങി എന്നാണ് വിവരം. ബാക്കി പണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിന് ശേഷം ആദ്യം തൃശൂരിലേക്കാണ് പ്രതി പോയത്. പ്രതിക്ക് ഒളിവിൽ പോകാൻ മറ്റാരെങ്കിലും സഹായം ചെയ്തോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണം ടേക് ഓവർ ചെയ്യാൻ 40 ലക്ഷം രൂപയുമായി എത്തിയ രാമനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരിൽ നിന്നും പണം തട്ടിപ്പറിച്ച് ഷിബിൻ ലാൽ സ്കൂട്ടറിൽ രക്ഷപ്പെട്ടു എന്നായിരുന്നു കേസ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. സംശയങ്ങൾ ഏറെയുള്ള കേസിൽ പരാതിക്കാരിയായ ഇസാഫ് ജീവനക്കാരെ ഒറ്റക്കിരുത്തിയും ഒരുമിച്ചിരുത്തിയും മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തിരുന്നു. പണവുമായി മുങ്ങാൻ പ്രതി ഉപയോഗിച്ച സ്കൂട്ടർ പ്രതിയുടെ തന്നെ പന്തീരാങ്കാവിലെ ഷെഡിൽ നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത്. ഇയാൾ സംസ്ഥാനം വിട്ടു പോയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ബേംഗ്ലൂറിലേക്കും അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.

error: Content is protected !!