കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിക്ക് കരിപ്പൂരിൽ സ്വീകരണം നൽകി

കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. മലയാളിക്ക് ആദ്യമായാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ലഭിക്കുന്നത്. ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.

കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റ ശേഷം ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതായിരുന്നു. എ.പി.അബ്ദുല്ലക്കുട്ടി.
ഗംഭീര സ്വീകരണമാണു വിമാനത്താവളത്തിൽ ഒരുക്കിയത്.

കോഴിക്കോട് വിമാനത്താവളത്തിൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നുള്ളത് ന്യായമായ ആവശ്യമാണെന്നും അതു മലബാറിൽ തലയുയർത്തിപ്പിടിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ അഭിമാന പ്രശ്നമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഇത്തവണ ഹജ് ക്വോട്ടയിലും എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. എങ്കിലും കുറ്റമറ്റ രീതിയിൽ നടപടിക്രമങ്ങൾ പൂർ ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യവിമാനം മേയ് 31 നു തീർഥാടകരുമായി സൗദിയിലെത്തുന്ന രീതിയിലാണ് ക്രമീകരണം. ഒരു മാസത്തിനിടെ എല്ലാ നടപടികളും പൂർത്തിയാക്കുമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.
ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ.രശ്മിൽ നാഥ്, ബി.രതീഷ്, മേഖലാ ജനറൽ സെക്രട്ടറി എം.പ്രേമൻ, സംസ്ഥാന കമ്മറ്റി അംഗം കെ.രാമചന്ദ്രൻ, ജില്ലാ മീഡിയ കൺവീനർ മഠത്തിൽ രവി, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താർ ഹാജി തുടങ്ങിയവർ സ്വീകരണത്തിനു നേതൃത്വം നൽകി.

error: Content is protected !!