വയനാട് ദുരന്തം : പുനരധിവാസത്തിന് കേന്ദ്രത്തോട് എന്തെങ്കിലും ചെയ്യൂ എന്ന് ഹൈക്കോടതി ; മാധ്യമങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം എന്നും കോടതി

കൊച്ചി : വയനാട് ദുരന്തത്തില്‍ ചൂരല്‍മലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. തങ്ങളെക്കൊണ്ടുമാത്രം വയനാട് പുനരധിവാസം പൂര്‍ത്താക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ചു.

അതേസമയം വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി വ്യക്തമാക്കി. പുനരധിവാസത്തിന് സര്‍ക്കാര്‍ തയാറാക്കിയ എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുകയായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ചെന്നും ഇത് ചെറുപ്പക്കാരായ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മനോവീര്യം തകര്‍ത്തെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗമായ സെക്രട്ടറി ശേഖര്‍ എല്‍.കുര്യാക്കോസ് കോടതിയെ അറിയിച്ചു.

ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന വിധത്തിലായിരിക്കരുത് വാര്‍ത്തകള്‍ നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പാലിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാംകുമാര്‍ എന്നിവര്‍ പറഞ്ഞു.

error: Content is protected !!