മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം തള്ളി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായി സി എം ആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്റേതാണ് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു.

മുഖ്യമന്ത്രി ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും, പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്. സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന വിഷയത്തില്‍ നല്‍കിയ പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ പെറ്റീഷന്‍. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി. സിഎംആര്‍എല്‍, കെആര്‍ഇഎംഎല്‍ എന്നിവയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചു എന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലെ ആരോപണം. എന്നാല്‍ പരാതി വിജിലന്‍സ് കോടതി തള്ളി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹര്‍ജിയിലോ നല്‍കിയ രേഖകളിലോ കണ്ടെത്താനായില്ലെന്നായിരുന്നു കോടതി നിരീക്ഷണം. എന്നാല്‍ ഇത് തെറ്റാണെന്നും നിയമാധികാരം കടന്ന് വിജിലന്‍സ് കോടതി മിനി വിചാരണയാണ് നടത്തിയത് എന്നും ചൂണ്ടിക്കാട്ടിയാണ് കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. തുടര്‍ന്ന് അമിക്കസ് ക്യൂറിയെ നിയോഗിച്ചായിരുന്നു വിഷയം കോടതി പരിശോധിച്ചത്.

error: Content is protected !!