
കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തല്‍. കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രം. കോഴിക്കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ യഥാര്‍ഥ നടത്തിപ്പുകാര്‍. ഇവര്‍ ഒളിവിലാണ്. ഒളിവിലുള്ള പൊലീസുകാര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശി അമനീഷിനെതിരെയും ലുക്കൗട്ട് സര്‍ക്കുലര്‍ വരും. മൂന്ന് പേരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ബിന്ദു കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തിനും സനിത്തിനുമായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. സൈബര്‍ പൊലീസ് സഹകരണത്തോടെയാണ് ഇവര്‍ക്കായുളള അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണ സംഘം ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് പൊലീസുദ്യോഗസ്ഥരുടെയും ബന്ധുക്കളില്‍ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്.
ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്‌ലാറ്റില്‍ എത്തിയിരുന്നതായും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ദിവസം ഒരു ലക്ഷം രൂപയായിരുന്നു റാക്കറ്റിന്റെ വരുമാനം. ഇതില്‍ നല്ലൊരു പങ്കും പൊലീസുകാര്‍ക്കാണ് എത്തിയിരുന്നത്. സെക്‌സ് റാക്കറ്റുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പൊലീസുദ്യോഗസ്ഥരുടെ ഫോണിലേക്ക് നടത്തിപ്പുകാരന്‍ അമനീഷ് വലിയൊരു തുക കൈമാറിയതിന് തെളിവുണ്ട്. ഇവര്‍ തമ്മില്‍ കൂടുതല്‍ ബാങ്കിടപാടുകള്‍ ഉണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു.
സസ്‌പെന്‍ഷന്‍ ഉത്തരവിന് പിന്നാലെയാണ് രണ്ട് പൊലീസുദ്യോഗസ്ഥരും ഒളിവില്‍ പോയത്. കേസില്‍ ഇരുവരും കുറ്റക്കാരെന്ന് മനസിലായതിന് പിന്നാലെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പൊലീസ് പിടികൂടാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കത്തിലാണ് പ്രതികളെന്നും സൂചനയുണ്ട്.
ബിന്ദു ഉള്‍പ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ 2 പേരെയും മറ്റു 4 സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നടത്തിപ്പിന്റെ രീതികളും പൊലീസുകാരുടെ ബന്ധവും യുവതികള്‍ വെളിപ്പെടുത്തി. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി പൊലീസുകാരായ രണ്ട് പേരും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ബിന്ദുവുമായി രണ്ട് പോലീസുകാരും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്. രണ്ട് പേരും മലാപ്പറമ്പിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിരന്തരം എത്തിയിരുന്നതായും പൊലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. കൂടുതല്‍ പേര്‍ ഇനിയും പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.
2020 ലാണ് ബിന്ദുവുമായി പൊലീസുകാരന്‍ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരന്‍ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് ഇവരെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മെഡിക്കല്‍ കോളജില്‍ നിന്ന് ഈ പൊലീസുകാരന്‍ പിന്നീട് വിജിലന്‍സില്‍ എത്തി. മെഡിക്കല്‍ കോളജില്‍ പുതിയ ഇന്‍സ്‌പെക്ടര്‍ ചുമതലയെടുത്തതോടെ പൊലീസുകാരന്‍ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷന്‍ പരിധിയില്‍നിന്നു മാറ്റുകയും ചെയ്തതായും കണ്ടെത്തി.