മത്സ്യഗ്രാമമാകാന്‍ ഒരുങ്ങി പൊന്നാനി: തീരദേശ വികസനത്തിന് 24.44 കോടിയുടെ അനുമതി

ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനിയില്‍ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 24.44 കോടിയുടെ മീന്‍പ്പിടുത്ത തുറമുഖ വികസനത്തിനാണ് പൊന്നാനിയില്‍ അനുമതിയായത്. ഏഴു കോടിയുടെ മത്സ്യ ഗ്രാമം പദ്ധതി, 18.7 കോടിയുടെ ഹാര്‍ബര്‍ വികസനം, അഴിമുഖത്തെ മണല്‍ത്തിട്ടകള്‍ നിക്കം ചെയ്ത് ആഴം കൂട്ടുന്നതിന് 6.37 കോടി എന്നിവക്കാണ് തുക അനുവദിച്ചത്.

പൊന്നാനി എം.ഇ.എസ് കോളജിന് പിറകുവശത്തെ സ്ഥലത്താണ് മത്സ്യഗ്രാമമൊരുക്കുക. മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കളിസ്ഥലം, വയോധികരുടെ ആരോഗ്യസംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനുമായി പാര്‍ക്ക്, വിശ്രമ സ്ഥലവും ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

വിശദമായ പദ്ധതി തയ്യാറാക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പി. നന്ദകുമാര്‍ എം.എല്‍.എയുടെ ഇടപെടലിലാണ് വികസന പദ്ധതി പൊന്നാനിയില്‍ യാഥാര്‍ത്ഥ്യമാവുന്നത്. മണല്‍ത്തിട്ടകളിലിടിച്ച് ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഏറെ നാളത്തെ പ്രശ്നത്തിന് മണല്‍ത്തിട്ടകള്‍ നീക്കം ചെയ്യുന്നതോടെ പരിഹാരമാകും.

6.37 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പ്രദേശത്ത് ഡ്രഡ്ജിങ് നടത്തി വാര്‍ഫിനു സമീപം മൂന്നുമീറ്റര്‍ ആഴം ഉറപ്പാക്കും. ഇതിനോടനുബന്ധിച്ച് പുതിയ വാര്‍ഫ് നിര്‍മ്മാണമുള്‍പ്പെടെ സമഗ്രമായ ഹാര്‍ബര്‍ വികസനവും പൊന്നാനിയില്‍ സാധ്യമാകുന്നതോടെ ഹാര്‍ബറിന്റെ മുഖച്ഛായ മാറും.

error: Content is protected !!