Thursday, July 31

ഉമ്മ ഞാന്‍ മരിക്കുകയാണ്… എന്നെ അല്ലെങ്കില്‍ ഇവര്‍ കൊല്ലും, എന്റെ കൈ പൊട്ടിച്ചു, പോസ്റ്റുമോര്‍ട്ടം ചെയ്യരുത് ട്ടാ ; ഗര്‍ഭിണിയായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ചു : ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നെടുങ്ങാണത്ത് കുന്നില്‍ വലിയകത്ത് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന ഫസീലയെ ഭര്‍ത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏല്‍പിച്ചെന്നും യുവതി വാട്‌സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു. യുവതി അയച്ച വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്.

ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു. ഒരുപാട് നാളായി ഭര്‍ത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്‌സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തില്‍ ഗാര്‍ഹിക പീഡന ആരോപണം ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്.

‘ഉമ്മ ഞാന്‍ രണ്ടാമത് ഗര്‍ഭിണിയാണ്. നൗഫല്‍ എന്റെ വയറ്റില്‍ കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഉമ്മ ഞാന്‍ മരിക്കുകയാണ്. എന്നെ അല്ലെങ്കില്‍ ഇവര്‍ കൊല്ലും. എന്റെ കൈ നൗഫല്‍ പൊട്ടിച്ചു. പക്ഷെ എന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യരുത് ട്ടാ. ഇത് എന്റെ അപേക്ഷയാണ്’, എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

രണ്ടാമത് ഗര്‍ഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരന്‍ നൗഷാദ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പില്‍ അബ്ദുല്‍ റഷീദിന്റെയും സെക്കീനയുടെയും മകളാണ്. ഫസീലയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. മകന്‍:മുഹമ്മദ് സെയാന്‍.

error: Content is protected !!