സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം. 1:1 അനുപാതത്തിൽ ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിലും രണ്ടാം ഒഴിവ് സംവരണ വിഭാഗത്തിലും നികത്തണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. പട്ടിക വിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലും (ഒബിസി) ഉള്ളവർക്കാണ് സംവരണം. ഈ വിഭാഗത്തിലെ അർഹരായവർ ഇല്ലെങ്കിൽ മാത്രം പൊതു വിഭാഗത്തിൽ നിന്നു നികത്താം. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വിഹിതം നൽകണം. അതതു ജില്ലകളിലെ പിഎസ് സി റാങ്ക് പട്ടികയിലുള്ളവർക്കാവും റാങ്ക് അടിസ്ഥാനത്തിൽ ആദ്യ മുൻഗണന.


പിഎസ് സി യുടെ ഷോർട് ലിസ്റ്റാണുള്ളതെങ്കിൽ പ്രായക്കൂടുതലുള്ളവർക്കാണ് മുൻഗണന. പിഎസ് സി പട്ടിക കഴിഞ്ഞാൽ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് പുതുക്കി വരുന്നവർക്ക് മുൻഗണന ലഭിക്കും. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് ഹാജരാക്കണം. ഈ 2 പരിഗണനകളിലുമുള്ള ഉദ്യോഗാർത്ഥികളെ ലഭ്യമല്ലെങ്കിൽ മാത്രം നിശ്ചിത യോഗ്യതയുള്ള മറ്റുള്ളവരെയും പരിഗണിക്കാം. ഒരു വ്യക്തിക്ക് ഒരു സ്കൂളിൽ പരമാവധി 5 തവണയാണ് താൽക്കാലിക നിയമനം നൽകാവുന്നത്. തുടർന്ന് അർഹതയുള്ള മറ്റാരെയും ലഭിച്ചില്ലെങ്കിൽ മാത്രം നിയമനം നൽകാം. എയ്ഡഡ് സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിൽ സംവരണമോ മാനദണ്ഡങ്ങളിൽ മുൻഗണനക്രമമോ പ്രത്യേകം നിർദേശിക്കുന്നില്ല. മുൻകാല ഉത്തരവുകളിലെ വ്യവസ്ഥകൾ പാലിക്കണം.

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ്, സെറ്റ് യോഗ്യതയുള്ളവരെയോ അതിൽ സ്ഥിരം ഇളവ് ലഭിച്ചിട്ടുള്ളവരെയോ ആണ് താൽക്കാലിക അദ്ധ്യാപകരായും നിയമിക്കേണ്ടത്. 56 വയസ്സാണ് പ്രായപരിധി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയും സംവരണ തത്വങ്ങളൊന്നും പാലിക്കാതെയുമാണ് സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾ നടന്നിരുന്നത്. കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. കഴിഞ്ഞ വർഷം പന്ത്രണ്ടായിരത്തിലേറെ താൽക്കാലിക നിയമനങ്ങളാണ് നടന്നത്.

error: Content is protected !!