മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കും: മന്ത്രി കെ. രാജന്‍

എടപ്പറ്റ : മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജന്‍. എടപ്പറ്റ സ്മാര്‍ട് വില്ലേജ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചിപ്പ് ഘടിപ്പിച്ച ആധുനിക കാര്‍ഡ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. മുഴുവന്‍ രേഖകളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാവും. കേരളത്തിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും നവംബര്‍ ഒന്ന് മുതല്‍ ഡിജിറ്റലാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുളള കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. മേലാറ്റൂര്‍-കരുവാരക്കുണ്ട് റോഡിലെ ഏപ്പിക്കാടായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് പൂര്‍ണമായി പൊളിച്ചുനീക്കിയാണ് പുതിയത് നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. റിസപ്ഷനും കാത്തിരിപ്പു കേന്ദ്രവും അടക്കം ജനങ്ങള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്.

അഡ്വ. യു എ ലത്തീഫ് അധ്യക്ഷത വഹിച്ചു. എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടില്‍ സഫിയ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ ബഷീര്‍, ജംഷീന ടീച്ചര്‍, എടപ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്ര പ്രഭാകരന്‍, സ്ഥിരം സമിതി അധ്യക്ഷരായ ജോര്‍ജ് മാസ്റ്റര്‍, പി സരിത, ബിനു കുട്ടന്‍, ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍, സബ് കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!