
കാഞ്ഞങ്ങാട്: 41കാരിയായ വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാൻ വീട്ടില്‍ വന്ന സിദ്ധൻ, 19 കാരി മകളുമായി കടന്നുകളഞ്ഞു. 50 വയസ്സുള്ള ‘ഉസ്താദ്’ എന്നറിയപ്പെടുന്ന കാസർകോട് കൊല്ലം ഖാന എന്ന സ്ഥലത്ത് താമസിക്കുന്ന റഷീദ് എന്നയാളാണ് കോളേജ് വിദ്യാർഥിനിയുമായി കടന്നത്. കാഞ്ഞങ്ങാട് ഓർഫനേജ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന കുട്ടിയാണ്. മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
വയനാട്, കർണാടക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ റഷീദ് നിരവധി വീടുകളില്‍ ‘ആത്മീയ ചികിത്സ’ നടത്തി വരികയായിരുന്നുവെന്നും, പെണ്‍കുട്ടിയുടെ ഉമ്മയുടെ പ്രേതബാധയെ ഒഴിവാക്കാൻ വന്നതായിരുന്നു ഇയാള്‍ എന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ചിലർക്കു അദ്ദേഹം ‘ഉസ്താദ്’ ആയിരുന്നപ്പോള്‍, മറ്റുചിലർക്കു ‘സിദ്ധൻ’. വിശ്വസ്തർക്കു ‘തങ്ങള്‍’ എന്ന പേരിലും വിളിക്കപ്പെട്ടു. ആദ്യകാലത്ത് ഒരു ഹോട്ടലില്‍ പൊറോട്ട ചുട്ടെടുക്കുന്ന ജോലിയിലൂടെയാണ് റഷിദ് ജീവിതം തുടങ്ങിയത്. പിന്നീട് അന്ധവിശ്വാസവും കപട ആത്മീയതയും ചൂഷണം ചെയ്ത് അയാള്‍ ‘സിദ്ധനായി’ മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോകുമെന്ന് പറഞ്ഞ പെണ്‍കുട്ടിയും റഷിദും ഒരുമിച്ച് കാണാതാകുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും സ്വിച്ച് ഓഫ് നിലയിലാണ്. കുടുംബാംഗങ്ങളും പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.