കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിക്ക് സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം
തിരൂരങ്ങാടി : രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്തെ നിറസാന്നിധ്യമായ തൃക്കുളം കൃഷ്ണൻകുട്ടിക്ക് സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം. പൂതംകളി കലാരംഗത്തെ അമ്പലപടിക്കൽ നാരായണനോടൊപ്പമാണ് കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിയും അവാർഡിനർഹനായത്. കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്കാണ് ഈ അവാർഡ് നൽകുന്നത്. 1972–ലാണ് രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്ത് എത്തിയത്. കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി പതിനയ്യായിരത്തിലേറെ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ബീരാൻ കാക്കയും രാമനും തമ്മിൽ ഗ്രാമീണ പശ്ചാത്തലത്തിലെ ചായക്കടയിൽവച്ചു നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളാണ് കഥാപ്രസംഗങ്ങളിലെ ഉള്ളടക്കം. രാഷ്ട്രീയ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുള്ള അവതരണം സദസ്സിനെ കയ്യിലെടുക്കും. 1972–ൽ കേന്ദ്ര സർക്കാർ കേരളത്തിന് അരി തടഞ്ഞപ്പോൾ സംസ്ഥാനത്തുനിന്നുള്ള നിവേദക സംഘം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കാണാൻ പോയ സംഭ...