കാണാതായയാളുടെ മൃതദേഹം മമ്പുറം പുഴയിൽ നിന്ന് ലഭിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

തിരൂരങ്ങാടി : കാണാതായായാളുടെ മൃതദേഹം കടലുണ്ടിപ്പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവ ത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. വൈലത്തൂർ നഴ്‌സറിപ്പടി സ്വദേശി അരീക്കൻ ചോല മുഹമ്മദിന്റെ മകൻ കൈനാലി (56) യുടെ മൃതദേഹമാണ് മമ്പുറം പുഴയിൽ നിന്ന് ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 നാണ് കാണാതായത്. ബന്ധുവീട്ടിൽ പോയ ശേഷം അവിടെ നിന്നു പോയതായിരുന്നു. എടരിക്കോട് നിന്നും ചെമ്മാട് ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കല്പകഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കടലുണ്ടി പുഴയിൽ മമ്പുറം മൂഴിക്കൽ ഭാഗത്ത് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തി മൃതദേഹം കൈനാലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മൃതദേഹത്തിന്റെ മുഖത്ത് കണ്ട പരിക്കുകളും ധരിച്ചിരുന്ന ടി ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ദേഹത്ത് ഇല്ലാതിരുന്നതും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. ഇതേ തുടർന്ന് പോലീസ് ഇൻക്വ സ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. അൽ ഐനിൽ കച്ചവടക്കാരനായ ഇദ്ദേഹം ഈ മാസം 28 ന് തിരിച്ചു പോകാൻ ടിക്കറ്റ് എടുത്തതാണ്. സാമ്പത്തിക പ്രയാസമോ വീട്ടിൽ മറ്റു പ്രശ്നങ്ങളോ ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഭാര്യ, ആയിഷാബി. മക്കൾ: മുഹമ്മദ് സാക്കിർ അൽ ഐൻ, ജാഫർ സാദിഖ്, മുഹമ്മദ് സിനാൻ, ഫാത്തിമ ജാസ്മിൻ. മരുമകൻ: റിയാസ് തെന്നല.

error: Content is protected !!